Please install anjalioldlipi to read this correctly and thank our good friends here who created it(ഇത് ഒരു മാസം മുന്‍പ് എഴുതിയതാണ് എന്തുകൊണ്ടോ ഇന്നാണ് പോസ്റ്റ് ചെയ്യാന്‍ പറ്റിയത്/തോന്നിയത്)മഴക്കാലം പാതിയായിയെങ്കിലും മഴയുടെ പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍ എന്ന അവസ്ഥ.പിറ്റേന്ന് ഒന്ന് ഊട്ടിയില്‍ പോകണം രാവിലെ 11മണിക്കുള്ള കെ എസ് അര്‍ ടി സി യില്‍ കയറി ഇരുന്നാല്‍ നാലര മണിയോടെ ഊട്ടിയിലെത്താം. അങ്ങിനെ തീരുമാനിച്ചിരിക്കുമ്പോഴാണ് മുറ്റത്തിരിക്കുന്ന പള്‍സര്‍ അതിന്റെ ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കുന്നത് കണ്ടത്. അവന്റെ ചോദ്യം എനിക്കു മനസ്സിലായി" ചേട്ടായി വെറുതെ മീന്‍ വാങ്ങാന്‍ പോകാനും കടയില്‍ പോകാനും മാത്രമാണെങ്കില്‍ ചേട്ടായിക്കൊരു കൈനെറ്റിക് ഹോണ്ടായൊ/ CT 100 ഒ വാങ്ങിച്ചാല്‍ പോരായിരുന്നോ വെറുതെ എനിക്കിട്ടു പണി തന്നതെന്തിനാണ്. എന്നെ വല്ല ചെത്ത് പുള്ളാരും വാങ്ങിച്ചോണ്ട് പോയിരുന്നല്ലൊ" അവന്റെ വിഷമം കണ്ടപ്പോള്‍ എന്റെ മനസ്സലിഞ്ഞു. എന്നാല്‍ പിന്നെ നാളെ അതിലാകാം യാത്ര എന്നൊരു (അവിവേകമാണോ എന്നറിയാത്ത) തീരുമാനവുമെടുത്തു. നേരെ കോട്ടപ്പടിയിലുള്ള ബജാജ് സര്‍വ്വീസ് സെന്ററില്‍(കെ വി ആര്‍) പോയി വണ്ടി ഒന്നു മുഴുനീള ചെക്കിംഗ് ആന്‍ഡ് സര്‍വീസ് നടത്തി.കണ്ണന്റെ സുഹ്രുത്ത് അപ്പുവിന്റെ അച്ചന്റെ കൈയില്‍ നിന്നും ഒരു റൈന്‍കോട്ട് കടം വാങ്ങി. രാവിലെ ഒന്‍പതു മണിക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുമ്പോള്‍ നിര്‍ത്തിയിട്ട ഇടത്തെല്ലാം ഓയില്‍ ലീക്ക് ചെയ്തപോലെ നേരെ വീണ്ടും കെ വി ആറിലേക്ക് അവിടെ മെക്കാനിക് മുരളിയെ വീണ്ടും വണ്ടി കാണിച്ചു. കുഴപ്പമൊന്നുമില്ല ചെയിന്‍ ലൂബ്രികേറ്റ് ചെയ്യാന്‍ വേണ്ടി ഒഴിച്ച ഓയിലാണെന്ന മറുപടിയില്‍ സന്തുഷ്ടനായി വണ്ടിയുടെ സ്റ്റാര്‍ട്ട് ബട്ടണില്‍ കയ്യമര്‍ത്തിയതും അതാ മൂളിപ്പാട്ടുമായി മഴയെത്തി.കഴിഞ്ഞ ഒരു ആഴ്ച്ചയില്‍ ഒരിക്കല്‍ പോലും മഴ പെയ്തിട്ടില്ല. ആകെ കണ്‍ഫൂഷനായി പത്തുമണിയാകുന്നേയുള്ളൂ രണ്ടു കിലോമീറ്റര്‍ പോയാല്‍ തിരിച്ചു വീട്ടിലെത്താം വണ്ടി ലോക്ക് ചെയ്ത് ഒരു ഓട്ടോറിക്ഷയില്‍ കയറി റ്റൗണില്‍ വന്നാല്‍ 11മണിയുടെ ബസ്സില്‍ ഷട്ടറും താഴ്ത്തിയിട്ട് മനോരാജ്യം കണ്ട് ആര്‍മാദിച്ച് പോകാം ബുദ്ധിയുള്ള ആരും എടുക്കുന്ന തീരുമാനം പക്ഷെ ഞാന്‍ മുന്നോട്ടുരുണ്ട ടയര്‍ മുന്നോട്ടു തന്നെ പോകട്ടെ എന്നു തീരുമാനിച്ചു.ഊട്ടിയില്‍ മുന്‍പും ബൈക്കില്‍ പോയിട്ടുണ്ട് പക്ഷെ അതെല്ലാം പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് രക്തത്തില്‍ അഡ്രിനാലിന്റെ അളവു കൂടുതലുള്ള കാലത്താണ്.പെണ്ണും പിടക്കോഴിയുമൊക്കെ ആകുന്നതിനു മുന്‍പ് അതും കൂട്ടുകാരൊക്കെയായി ഗ്രൂപ്പ് ആയി മാത്രം (സജിത് നീ ഇതു വായിക്കുന്നുണ്ടാകും എന്നെനിക്കറിയാം. ഓര്‍ക്കുന്നില്ലെ? 94ല്‍ നമ്മളൊന്നിച്ച് ബൈക്കില്‍ ഊട്ടിയില്‍ പോയത് എറണാംകുളത്തു നിന്ന് നീയടക്കം നാലുപേര്‍ മലപ്പുറത്ത് നിന്ന് എന്റെ 5 സുഹ്രുത്തുക്കളും പിന്നെ ഞാനും കോത്തഗിരിയിലെ വന്‍ ചുരത്തിലൂടെ അന്ന് ഡ്രൈവിംഗ് ശരിക്കറിയാത്ത് ആര്‍നൊള്‍ഡ് വണ്ടിയോടിക്കുന്നതും കണ്ട് നെഞ്ചില്‍ കൈ വച്ചു നിന്നതോര്‍മയിലില്ലേ.14 വര്‍ഷം കഴിഞ്ഞു എന്നിട്ടും ഇപ്പോഴും പഴയ സുഹ്രുത്തുക്കളെ കാണുമ്പോള്‍ എല്ലാവരും ഒരിക്കലെങ്കിലും ആ യാത്രയെക്കുറിച്ചു പറയതിരിക്കില്ല) തനിച്ചു ബൈക്കില്‍ ഊട്ടിയില്‍ പോകുന്നത് ഇത് ആദ്യം അതൊരു ലഹരി പിന്നെ ചെവിയില്‍ ചിന്നം പിന്നം പറയുന്ന മഴ. മഞ്ചേരിയിലെത്തിയപ്പോഴെക്കും മഴ കനത്തു മഴക്കോട്ടിന്റെ സുരക്ഷാവലയം ഭേദിച്ചു മഴയുടെ തണുത്ത വിരലുകള്‍ ശരീരത്തില്‍ ഇക്കിളിയിടാന്‍ തുടങ്ങി.മഴയുള്ളതുകൊണ്ട് സ്പീഡ് അമിതമാകാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചുകൊണ്ട് യാത്ര തുടര്‍ന്നു. നിലമ്പൂര്‍ കഴിഞ്ഞതോടെ സ്റ്റ്രെയ്റ്റ് റോഡ് ആയി ട്രാഫിക്കും കുറഞ്ഞു 11.30 കഴിഞ്ഞതോടെ വഴിക്കടവിലെത്തി തമിഴ്‌നാട് ബോര്‍ഡര്‍ എത്തുന്നതിനുമുന്‍പുള്ള അവസാനത്തെ കേരള ടൗണ്‍ ആണ് ഇത്
ബസ്സ്റ്റാന്‍ഡിനു മുന്‍പിലുള്ള പാലസ് ഹോട്ടലില്‍ കയറി ഒരു ചിക്കന്‍ ബിരിയാണി കഴിച്ചു ഇനി ബിരിയാണിയുടെ സ്വാദുള്ള ഒരു ബിരിയാണി കഴിക്കണമെങ്കില്‍ തിരിച്ച് കേരളത്തിലെത്തണം. വഴിക്കടവ് ടൗണ്‍ കഴിഞ്ഞ ഉടന്‍ ഉള്ള ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ ചുരം തുടങ്ങുകയായി വളഞ്ഞു പുളഞ്ഞ റോഡുകള്‍ രണ്ടുവശവും മുളങ്കാടുകള്‍ രാത്രിയില്‍ വരുമ്പോള്‍ അപൂര്‍വമായിട്ടാണെങ്കിലും ആനക്കൂട്ടങ്ങള്‍ ഇവിടെ മേയുന്നതു കാണാം.വിജനമായ റോഡ് ഇരുവശത്തും കാട്ടില്‍ നിന്നുമുള്ള ചിവീടുകളുടെ കര്‍ണകഠോരമായ സംഗീതം. തമിള്‍നാട് ബോര്‍ഡര്‍ വരെ റബ്ബറൈസ്ഡ് പോലുള്ള നല്ല റോഡാണ് അതു കഴിഞ്ഞാലും വലിയ മോശമില്ല വഴിയരികില്‍ ഒരു കൂറ്റന്‍ പാറയില്‍ ഏതോ ഒരു ആര്‍ടിസ്റ്റ് അതിമനോഹരമായ ചിത്രങ്ങള്‍ വരച്ചിട്ടിരിക്കുന്നു(ഈ യാത്രയുടെ കുറച്ചു ചിത്രങ്ങള്‍ ഒര്‍കൂട്ടിലെ എന്റെ പേജിലുണ്ട് (manojputhiyakunnath)മഴയില്‍ എന്റെ മൊബൈല്‍ എക്സ് പോസ് ചെയ്യാനുള്ള അധൈര്യം കാരണം വളരെകുറച്ചു ചിത്രങ്ങളെ എടുത്തിട്ടുള്ളു നടുറോഡിലിരുന്ന് ഒരു പ്ലാസ്റ്റിക് കവര്‍ തുറക്കാന്‍ ശ്രമിക്കുന്ന ഒരു കുരങ്ങന്റെയും കാട്ടില്‍ നിന്ന് എന്നെ നോക്കുന്ന ഒരു മാന്‍ കിടാവിന്റെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയാത്തത് ഒരു വിഷമമായി. എന്റെ മൊബൈല്‍ ക്യാമറയുടെ ലിമിറ്റേഷനും പിന്നെ മഴ കാരണം ഇരുണ്ട പ്രകൃതിയും കാരണം എടുത്ത് ഫോട്ടൊകളൊന്നും "അങ്ങട് ശരിയാവണ് ല്യാന്നെയ് എന്താ കഥ" വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാനന പാതയിലൂടെ പള്‍സര്‍കുട്ടന്‍ യാത്ര തുടര്‍ന്നു കുറച്ചു ദൂരം കൂടി കയറുമ്പോള്‍ അവിടെ ഒരു മക്ബറ ഉണ്ട് കേരളത്തിലെ ഒരുവിധം എല്ലാ ചുരങ്ങളിലും ഇതുപോലത്തെ കല്ലറകള്‍ കാണാം വയനാട് ചുരത്തിലും കുറ്റ്യാടി ചുരത്തിലുമെല്ലാം ഇതു കണ്ടിട്ടുണ്ട് കല്ലറയ്കടുത്ത് ടാര്‍പോളിന്‍ കൊണ്ടുണ്ടാക്കിയ ഒരു ചെറു കൂടാരത്തില്‍ ശുഭ്രവസ്ത്രധാരിയായ ഒരു മുസ്ലിം പുരോഹിതന്‍ ഇരിക്കുന്നു കൈയില്‍ ജപമാലയും വിശുദ്ധ ഗ്രന്ഥവുമൊക്കെയുണ്ട്. കുറച്ചു നേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു.പോരുമ്പോള്‍ സാധാരണ ചെയ്യാറുള്ള പോലെ ദക്ഷിണയായി കുറച്ചു പൈസയും അദ്ദെഹത്തിന്റെ കയ്യില്‍ ഏല്‍പിച്ചു(ചുരത്തില്‍ എനിക്ക് അവിസ്മരണീയമായ ചില സംഭവങ്ങളുണ്ടായിട്ടുണ്ട് ഒരിക്കല്‍ ഞാന്‍ തനിച്ച് കാറില്‍ ഊട്ടിയില്‍ നിന്നും വരുന്നു തനിച്ചായതു കാരണം നല്ല വേഗതയിലയിരുന്നു വന്നത് ഈ സ്ഥലമെത്തിയപ്പോള്‍ പെട്ടെന്ന് ഇന്‍ഡികയുടെ മുന്‍പില്‍ വലതുവശത്തെ ടയര്‍ പംക്ചര്‍ ആയി ഏതെങ്കിലും വളവില്‍ വച്ചായിരുന്നു അതു സംഭവിച്ചതെങ്കില്‍ ഒരു പക്ഷെ എനിക്ക് ഇതെഴുതാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല. അതുപോലെ ഒരിക്കല്‍ ഫാമിലിയുമായി വരുമ്പോഴും ഒരനുഭവമുണ്ടായി)അതുകൊണ്ട് സ്വന്തം വാഹനങ്ങളിലുള്ള യാത്രകളിലെല്ലാം ഞാന്‍ ഈ മോല്യാരുടെ അടുത്ത് ഇറങ്ങാറുണ്ട്‌നിലംബൂരിലെത്തിയപ്പോല്‍ അല്‍പം ശക്തി കുറഞ്ഞിരുന്ന മഴ വീണ്ടും ശക്തി പ്രാപിച്ചു. തമിഴ് നാട്ടിലേക്ക് കടക്കുന്ന ചെക്ക് പോസ്റ്റില്‍ എന്റ്രി ഫീസ് അടച്ച ശേഷം തമിള്‍ റോഡിലേക്ക് ബൈക്കിന്റെ ചക്രങ്ങള്‍ ഉരുണ്ടു. നാടുകാണി യില്‍ ചുരം അവസാനിച്ചു ഇനിയുള്ള പത്തു പതിനഞ്ച് കിലോമീറ്റര്‍ ഗൂഡല്ലൂര്‍ വരെ വലിയ കയറ്റിറക്കങ്ങളില്ലാത്ത റോഡാണ്.നാടുകാണി ഒരു ജങ്ക്ഷന്‍ ആണ് ഇടത്തോട്ട് പോയാല്‍ മേപ്പാടി വഴി കോഴിക്കോട്ട് എത്താം.നേരെ ഗൂഡല്ലൂരിലെക്കുള്ള റോഡിലൂടെ ഞാന്‍ യാത്ര തുടര്‍ന്നു. ഒന്നര കഴിഞ്ഞതോടെ ഗൂഡല്ലൂരിലെത്തി ഗൂഡല്ലൂര്‍ ജങ്ക്ഷനില്‍ നമ്മുടെ റോഡ് ഊട്ടി മൈസൂര്‍ റോഡില്‍ ചേരുന്നു ഇടതുവശത്തേക്കു തിരിഞ്ഞാല്‍ മൈസൂര്‍ ബാംഗളൂര്‍ എന്നിവിടങ്ങളിലേക്ക് വലത് തിരിഞ്ഞാല്‍ ഊട്ടിയിലേക്കുള്ള ചുരം തുടങ്ങുകയായി
Monday, September 8, 2008
Subscribe to:
Post Comments (Atom)
3 comments:
ഓഹ് സൂപര്‍ വായിച്ചപ്പോള്‍ തന്നെ ഒരു ബൈക്ക് യാത്ര ചെയ്യാന്‍ പൂതി,നിങ്ങള്‍ ഏത് വഴി യാണ്ണ്‍ പോയത്,മഖ്‌ബര യുടെ അടുത്ത് ഒരു ആളെ കണ്ടു എന്ന് പറഞ്ഞല്ലോ അത് എവിടെയാണ്ണ്‍ ?
ഒരിക്കൽ ഞാനും....
ഒരിക്കൽ ഞാനും....
Post a Comment