Friday, February 6, 2009

നമ്മുടെ മതേതരത്ത്വം

മതപരവും സാംസ്കാരികവും, സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ ഭാരതീയ മനസ്സുകളില്‍ അപസ്വരങ്ങളുടെയും വിഭിന്നതയുടെയും ഭാവങ്ങള്‍ ഇന്നു പ്രകടമാണ്‌. സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതത്തില്‍ തന്നെ മതപരമായ വിഭാഗീയതയും സാമൂഹികമായ ജാതീയതയും നില നിന്നിരുന്നു.എങ്കിലും മതപരവും വര്‍ഗ്ഗപരവും ലിങ്ഗപരവുമായ അതിര്‍ വരമ്പുകളെ ഭേദിച്ച്‌ വിദേശ ആധിപത്യത്തില്‍ നിന്നും ഭാരതത്തെ മോചിപ്പിച്ചെടുക്കാന്‍ നമുക്കു കഴിഞ്ഞു. അങ്ങിനെ ഒരു പരമാധികാര മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ കുടക്കീഴില്‍ ഭരതീയര്‍ അണിനിരന്നു ഭാരതത്തെ ഒരു മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചതിന്റെ ബൗദ്ധികത ഇന്നും ചോദ്യം ചെയ്യ പ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ? എന്നാല്‍ ഭാരതത്തിലെ സമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും സര്‍വോപരി മതപരവുമായ പ്രത്യേകതകളുടെ ഒരു സ്വാഭാവിക പര്യവസാനം മാത്രമായിരുന്നു അത്‌.അതാകട്ടെ പൊതുവായ ദേശസ്നേഹത്തെ ലക്ഷ്യം വെച്ചുള്ള ഒരു നടപടിയായിരുന്നു.മതേതരത്ത്വം എന്നതുകൊണ്ട്‌ വര്‍ഗ്ഗീയ വിരുദ്ധമെന്നാണ്‌ അര്‍ഥമാക്കിയിട്ടുള്ളത്‌ അല്ലാതെ മത വിരുദ്ധമെന്നല്ല അതായത്‌ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ഭൂപ്രക്രുതിയുടെയും ജീവിതശൈലിയുടെയും ഭിന്നത മറി കടന്ന് ദേശീയവികാരമുള്ള ദേശത്തിന്റെ താല്‍പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ജനതയാകുക. എന്നാലിന്ന് ജാതിമതാദി ചിന്തകള്‍ തികച്ചും സങ്കുചിത മായി മാറി നമ്മുടെ ദേശീയതയെ തുരങ്കം വെക്കുന്ന തലത്തിലെത്തിയിരിക്കുന്നു.ഈ അവസരത്തില്‍ മതങ്ങള്‍ മനുഷ്യന്റെ സന്മാര്‍ഗത്തിനും പരസ്പര ഐക്യത്തിനും സമഭാവനക്കുമുള്ള മുത്തുകളാകുകയും ഭരണഘടന മതങ്ങളെ കോര്‍ക്കുന്ന നൂലാകുകയും ചെയ്യുന്നതാണ്‌ ഉത്തമമെന്നുതോന്നുന്നു. അത്തരം പരിശ്രമങ്ങളിലൂടെ മാത്രമേ ഭാരതത്തിന്റെ നഷ്ടവസന്തം വീണ്ടെടുക്കാന്‍ കഴിയൂ എന്നും തോന്നുന്നു.(ശ്രീ രംഗനാഥാനന്ദ ഗുരുക്കളുടെ പ്രസംഗം വായിച്ച ആവേശത്തില്‍ എഴുതിയത്‌)